മലപ്പുറം: തിരൂരങ്ങാടിയിൽ ലോറി നിറയെ സ്ഫോടകവസ്തുക്കൾ എത്തിയ സംഭവത്തിൽ മൂന്ന് സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ പത്തൊമ്പതോളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
റെയ്ഡുകളിൽ നിർണായകമായ ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് നിരവധി രേഖകളും കണ്ടെടുത്തതായി എൻഐഎ ഔദ്യോഗികമായി സ്ഥിരീകരിച്ചു. യാതൊരുവിധ ലൈസൻസുമില്ലാതെയാണ് ഇത്രയും വലിയ തോതിൽ സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്ന് കേന്ദ്ര ഏജൻസി വ്യക്തമാക്കി. ദേശീയ സുരക്ഷയെ അതീവ ഗുരുതരമായി ബാധിക്കുന്ന കേസായതിനാലാണ് എൻഐഎ ഇതിൽ നേരിട്ട് അന്വേഷണം ഏറ്റെടുത്തതെന്നും വിവരിച്ചിട്ടുണ്ട്.
കേസിൽ ഇതുവരെ ആറുപേർ അറസ്റ്റിലായിട്ടുണ്ട്. 448 ബോക്സുകളിലായി സൂക്ഷിച്ചിരുന്ന 89,600 ജെലാറ്റിൻ സ്റ്റിക്കുകളും 35 ബോക്സുകളിലായി ഉണ്ടായിരുന്ന 10,500 നോൺ-ഇലക്ട്രിക് ഡിറ്റണേറ്ററുകളും ഉൾപ്പെടുന്നതാണ് റെയ്ഡുകളിൽ പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ. കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും എന്തിനാണ് ഇവ കടത്തിക്കൊണ്ടുവന്നതെന്നും കണ്ടെത്താൻ എൻഐഎ അന്വേഷണം ഊർജിതമാക്കി.
ഫെബ്രുവരി ഏഴിന് ചെമ്മാട് സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ തുടർ അന്വേഷണമാണ് പുരോഗമിക്കുന്നത്. ലോറിയിൽ ഉള്ളി ചാക്കിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ ഫെബ്രുവരിയിൽ കണ്ടെത്തിയിരുന്നത്. ലോറി ഉടമയുടെ മൂന്നാം ഭാര്യയുടെ വണ്ടൂരിലുള്ള വീട്ടിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടോയെന്നും എൻഐഎ പരിശോധിച്ചു.